District News
മംഗലംഡാം: മംഗലംഡാമിൽനിന്നുള്ള ഇടത്-വലതു മെയിന്‍ കനാലുകൾ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് പണികൾ നടക്കുന്നത്. മുമ്പ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു പണികൾ നടത്തിയിരുന്നത്. ഇതു കാര്യക്ഷമമായിരുന്നില്ല. വർഷം മഴ തുടരുന്നതിനാൽ കൃഷിപ്പണികൾക്ക് വെള്ളത്തിന്റെ ആവശ്യം പാടശേഖര സമിതികളിൽ നിന്നും വന്നിട്ടില്ലെന്ന് എഇ ഗോകുൽ പറഞ്ഞു.
മഴ മാറിനിന്നാൽ വെള്ളം വിടേണ്ടി വരും. ഒന്നാംവിളയുടെ നെല്ല് സംഭരണം ഒന്നരമാസം വൈകിയതിനാൽ രണ്ടാംവിള കൃഷിയിറക്കാൻ തന്നെ പല കർഷകർക്കും താത്പര്യമില്ല. കടം വാങ്ങി കൃഷി ചെയ്താൽ തന്നെ നെല്ല് സംഭരണം യഥാസമയം നടക്കാത്തതിനാൽ നഷ്ടം കണക്കുകൂട്ടി വലിയ ബാധ്യതകൾ വരുത്തി വയ്ക്കാൻ കർഷകരും തയ്യാറല്ല.
നെല്ലിന്റെ സംഭരണവില 30 രൂപയാക്കി ഉയർത്തിയെങ്കിലും ഇതിന്റെ പ്രയോജനവും കർഷകർക്ക് ലഭിക്കുന്നില്ല. സംഭരണം വൈകിയതിനാൽ പലരും കിട്ടിയ വിലയ്ക്ക് സ്വകാര്യ മില്ലുകാർക്കും ഏജൻസികൾക്കും നെല്ല് വിറ്റു. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ സ്ഥിതി തുടരുകയാണെന്നാണ് കർഷകർ പറയുന്നത്.