District News
മംഗലംഡാം: അവഗണിക്കപ്പെട്ടു കിടക്കുന്ന മംഗലംഡാം ടൂറിസം, മുടങ്ങിക്കിടക്കുന്ന മംഗലംഡാം കുടിവെള്ള പദ്ധതി, പൂതംകോട് മേഖലയിലെ കുടിവെള്ള പ്രശ്നം, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, തെരുവുവിളക്കുകൾ സ്ഥാപിക്കാത്തത്, ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങി മലയോര മേഖലയോടുള്ള അവഗണനയുടെ ലിസ്റ്റ് പ്രഖ്യാപിച്ച് കോൺഗ്രസ് കമ്മിറ്റി മംഗലംഡാമിൽ കഴിഞ്ഞ ദിവസം സായാഹ്നധർണ സംഘടിപ്പിച്ചു.
കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും ചിറ്റൂർ- തത്തമംഗലം നഗരസഭ ചെയർപേഴ്സണുമായ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു. വിജേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർമാരായ പാളയം പ്രദീപ്, സുദർശനൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരായ കെ.വി. കണ്ണൻ, അഡ്വ.എം. ദിലീപ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ. അശോകൻ മാസ്റ്റർ, ഡിസിസി മെംബർ കെ.രാമകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറിമാരായ വിഷ്ണു, കെ. ഗൗതമൻ, പി.ടി. ജോഷി, ഷീല മേരി, മണ്ഡലം പ്രസിഡന്റുമാരായ ശശീന്ദ്രൻ, സി. ചന്ദ്രൻ, വൈസ് പ്രസിഡന്റ് എ. മൂസക്കുട്ടി എന്നിവർ പ്രസംഗിച്ചു.
District News
മംഗലംഡാം: തകർന്നുതാഴ്ന്ന് ജലവിതരണം മുടങ്ങിയ മംഗലംഡാം റിസർവോയറിൽ നിന്നുള്ള വലതുകര കനാലിലൂടെ ഇന്ന് വെള്ളം തുറന്നുവിടുമെന്നു മംഗലംഡാം അസിസ്റ്റന്റ് എൻജിനീയർ ടി. ഗോകുൽ അറിയിച്ചു.
താഴ്ന്ന് കിണർപ്പോലെയായ ഭാഗത്ത് മണൽ, മണ്ണ് എന്നിവ നിറച്ച ചാക്കുകൾ അട്ടിയിട്ട് അതിനുമുകളിൽ ടാർപോളിൻ വിരിച്ച് ബലപ്പെടുത്തിയാണ് താത്കാലികമായി വെള്ളം വിടുന്നത്.
നടീൽ കഴിഞ്ഞ രണ്ടാം വിളകൃഷിക്ക് ഇപ്പോൾ വെള്ളം അത്യാവശ്യമായതിനാൽ എത്രയും വേഗം വെള്ളം പാടശേഖരങ്ങളിലെത്തിക്കുന്നതിനു മുൻഗണന നൽകിയായിരുന്നു ദ്രുതഗതിയിൽ താത്കാലിക പണികൾ നടത്തിയത്.
കൃഷിക്കുള്ള വെള്ളംവിടുന്നത് അവസാനിക്കുമ്പോൾ മണൽ ചാക്കുകൾ മാറ്റി അടിഭാഗം പൂർണമായും കോൺക്രീറ്റ് ചെയ്തു ശരിയാക്കും.
സമീപത്തെ പാഴ് മരങ്ങളുടെ വേരുകൾ കനാൽക്കെട്ടുകൾ ക്കിടയിലൂടെ ഇറങ്ങുന്നത് മണ്ണൊലിപ്പിനും കനാൽ ചോർച്ചക്കും കാരണമാകുന്നുണ്ട്.
ഇതിനോടു ചേർന്നു തന്നെ വലിയയൊരു പാഴ്മരം ഇനിയും മുറിച്ചു മാറ്റേണ്ടതുണ്ട്. ഡാമിൽ നിന്നുള്ള മെയിൻ കനാലിൽനിന്നും വലതുകര കനാൽ തുടങ്ങുന്ന ഭാഗത്താണ് 14 അടി താഴ്ചയിലേക്ക് നാലുദിവസംമുമ്പ് കനാൽ ഇടിഞ്ഞ് താഴ്ന്ന് കിണർപോലെയായത്.
കനാൽ ലീക്കുചെയ്ത് ഈ ഭാഗത്തെ മണ്ണ് രണ്ടു വശങ്ങളിലൂടെ താഴെയുള്ള ഡാമിന്റെോ പുഴയിലേക്ക് ഒലിച്ചുപോയി തകരുകയായിരുന്നു.
പുഴക്കു കുറുകെയുള്ള കനാൽ പാലത്തിന്റെ തുടക്കത്തിലാണ് തകർച്ചയുണ്ടായത്. വണ്ടാഴി വഴി അണക്കപ്പാറ, കാവശേരിയിലെത്തി 23 കിലോമീറ്റർ വരെ എത്തുന്നതാണ് ഈ വലതുകര കനാൽ.
District News
മംഗലംഡാം: മംഗലംഡാമിനടുത്ത് കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ അഞ്ചംഗ യുവാക്കളുടെ സംഘത്തിലെ 17 കാരൻ വെള്ളച്ചാട്ടത്തിനടുത്തെ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.തൃശൂർ കാളത്തോട് ചക്കാലത്തറ അത്തിക്കൽ വീട്ടിൽ യൂസഫിന്റെ മകൻ അക്മലാണ് (17) മരിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ഫോട്ടോയെടുക്കാൻ പാറക്കെട്ടിൽ കയറിയപ്പോൾ തെന്നി കയത്തിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചെങ്കുത്തായ പാറയിലിറങ്ങി കൂട്ടുകാരിലൊരാൾ അക്മലിന്റെ കൈപിടിച്ച് നിന്നെങ്കിലും കൈവിട്ടു പോയി. പേടിച്ച യുവാക്കൾ സമീപവാസികളായ ദിനേഷ്, മനയിൽ സണ്ണി, സജീവൻ തുടങ്ങിയവരോട് വിവരം പറഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മംഗലംഡാം പോലീസും വടക്കഞ്ചേരിയിൽ നിന്നുള്ള അഗ്നിശമന രക്ഷാസേനയും തെരച്ചിലിനുണ്ടായിരുന്നു.
രണ്ടാഴ്ച മുമ്പ് കളമശേരിയിൽ ട്രെയിനിയായി കയറിയ അക്മൽ ശനിയാഴ്ച വൈകീട്ടാണ് വീട്ടിൽ വന്നത്. ഇതിനിടെയാണ് കൂട്ടുകാരുമായുള്ള ട്രിപ്പ് ക്രമീകരിച്ചത്. ഇന്നു രാവിലെ കളമശേരിയിലേക്ക് തിരിച്ചുപോകേണ്ടതായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടിൽ കൊണ്ടുപോയി വൈകീട്ട് കാളത്തോട് ജുമാ മസ്ജിദിൽ സംസ്കരിച്ചു. അമ്മ: മാജിന. സഹോദരങ്ങൾ: ഫർഹാന ഫിദ.
District News
മംഗലംഡാം: മംഗലംഡാമിൽനിന്നുള്ള ഇടത്-വലതു മെയിന് കനാലുകൾ വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുന്നു. ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് പണികൾ നടക്കുന്നത്. മുമ്പ് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു പണികൾ നടത്തിയിരുന്നത്. ഇതു കാര്യക്ഷമമായിരുന്നില്ല. വർഷം മഴ തുടരുന്നതിനാൽ കൃഷിപ്പണികൾക്ക് വെള്ളത്തിന്റെ ആവശ്യം പാടശേഖര സമിതികളിൽ നിന്നും വന്നിട്ടില്ലെന്ന് എഇ ഗോകുൽ പറഞ്ഞു.
മഴ മാറിനിന്നാൽ വെള്ളം വിടേണ്ടി വരും. ഒന്നാംവിളയുടെ നെല്ല് സംഭരണം ഒന്നരമാസം വൈകിയതിനാൽ രണ്ടാംവിള കൃഷിയിറക്കാൻ തന്നെ പല കർഷകർക്കും താത്പര്യമില്ല. കടം വാങ്ങി കൃഷി ചെയ്താൽ തന്നെ നെല്ല് സംഭരണം യഥാസമയം നടക്കാത്തതിനാൽ നഷ്ടം കണക്കുകൂട്ടി വലിയ ബാധ്യതകൾ വരുത്തി വയ്ക്കാൻ കർഷകരും തയ്യാറല്ല.
നെല്ലിന്റെ സംഭരണവില 30 രൂപയാക്കി ഉയർത്തിയെങ്കിലും ഇതിന്റെ പ്രയോജനവും കർഷകർക്ക് ലഭിക്കുന്നില്ല. സംഭരണം വൈകിയതിനാൽ പലരും കിട്ടിയ വിലയ്ക്ക് സ്വകാര്യ മില്ലുകാർക്കും ഏജൻസികൾക്കും നെല്ല് വിറ്റു. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ സ്ഥിതി തുടരുകയാണെന്നാണ് കർഷകർ പറയുന്നത്.